അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടുണ്ടല്ലോ ല്ലേ…; ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീഡിയോ

news image
Oct 27, 2022, 4:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജയിലിലായിരുന്ന റീൽസ് താരം വിനീത് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പുതിയ വീഡിയോ സ്റ്റോറിയുമായി രംഗത്ത്. ആഡംബരകാറിൽ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വീഡിയോക്കൊപ്പം കുറിപ്പും നൽകിയാണ് ബലാത്സംഗക്കേസിലെ പ്രതിയുടെ പുതിയ വീഡിയോ. ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്‍റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോല്ലേ എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.

കോളേജ് വിദ്യാഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് ടിക്ക് ടോക്ക് – റീൽസ് താരമായ വിനീത് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതി ഉണ്ടായിരുന്നു. ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തിയിരുന്നു. കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ അറസ്റ്റിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.

ടിക് ടോകിൽ വീഡിയോകൾ ഇട്ട് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാൻസ് വലയം തന്നെയുണ്ടാക്കിയിരുന്നു. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതി. പൊലീസിൽ ജോലി ഉണ്ടായിരുന്ന താൻ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുന്നു എന്നുമാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറഞ്ഞിരുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ഇടുന്നത് അല്ലാതെ ഇയാൾക്ക് മറ്റ് ജോലികൾ ഇല്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇയാൾക്കെതിരെ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണവും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe