സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന

news image
Aug 4, 2023, 12:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി വിജിലൻസ്‌ പരിശോധന സംഘടിപ്പിച്ചു. ഓപ്പറേഷൻ ഇ സേവ എന്ന പേരിൽ സംസ്ഥാനത്തെ 130 അക്ഷയ കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന.

പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളെ നേരിട്ട് സമീപിക്കാതെ തന്നെ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ  ഓൺലൈൻവഴി സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈനായി  ലഭിക്കുന്നതിനുമായാണ് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിൽ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്‌. ചില  നടത്തിപ്പുകാർ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കി അവരെ ചൂഷണം ചെയ്യുന്നതായും ജില്ല അക്ഷയ പ്രോജക്റ്റ് ഓഫീസർമാർ കൈക്കൂലി വാങ്ങി കൂട്ടുനിൽക്കുന്നതായും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അനുവദനീയമായതിനേക്കാൾ പതിന്മടങ്ങ് സേവന ഫീസാണ്‌ ചില നടത്തിപ്പുകാർ ഈടാക്കുന്നത്‌. കംപ്യൂട്ടർ നിർമിത രസീത്‌ നൽകുന്നില്ല. ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ക്യാഷ്‌ ബുക്ക്‌ സൂക്ഷിക്കുന്നതിലും വീഴ്‌ചയുണ്ട്‌. അക്ഷയ സെന്ററിൽ പൊതുജനങ്ങൾക്ക് ഇത്തരം പരാതി എഴുതാൻ രജിസ്റ്റർ വയ്ക്കണമെന്നും ഈ രജിസ്റ്റർ ജില്ലാ അക്ഷയ പ്രോജക്റ്റ്  കോർഡിനേറ്റർ പരിശോധിക്കണമെന്നും നിർദേശമുണ്ട്‌. ഒട്ടുമിക്ക കേന്ദ്രങ്ങളിലും ഇതില്ല. നിർദേശപ്രകാരമുള്ള ഭൗതിക സാഹചര്യങ്ങൾ പല അക്ഷയ കേന്ദ്രങ്ങളിലുമില്ല. ചില വില്ലേജ്‌ ഓഫീസർമാർ,  നടത്തിപ്പുകാർ ചില വില്ലേജ് ഓഫീസർമാരുടെയും സബ് രജിസ്ട്രാർമാരുടെയും മോട്ടോർവാഹനവകുപ്പ് ഉദ്ദ്യോഗസ്ഥരുടെയും മറ്റ് അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരുടെയും ഇടനിലക്കാരായി പ്രവർത്തിച്ച് വരുന്നതായും വിജിലൻസിന്‌ വിവരം ലഭിച്ചിരുന്നു. വിജിലൻസ്‌ മേധാവി ടി കെ വിനോദ്‌കുമാറിന്റെ നിർദേശപ്രകാരം  വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരി,  എസ്‌പി ഇ എസ്‌ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ യൂണിറ്റുകളിൽ പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe