പേരാമ്പ്ര: എം.ഡി.എം.എയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരുടെ എണ്ണം മൂന്നായി.
കേസിൽ നേരത്തെ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയെയും കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയും ചോദ്യം ചെയ്തതിൽ നിന്നാണ് നീഷ്മയുടെ പങ്കിനെക്കുറിച്ച് പോലീസിന് നിർണായക വിവരം ലഭിച്ചത്. കുറ്റാരോപിതരായ കീർത്തനയെയും കാവ്യയെയും നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര സ്വദേശി സഫ്വാനെ ചോദ്യം ചെയ്തപ്പോഴാണ് ആദ്യം കീർത്തനയുടെ പങ്ക് വ്യക്തമാകുന്നത്. തുടർന്ന് കീർത്തനയെ ചോദ്യം ചെയ്തതിലും അക്കൗണ്ടുകളിലെ സാമ്പത്തിക രേഖകൾ പരിശോധിച്ചതിലും നിന്നാണ് കാവ്യയിലേക്ക് അന്വേഷണം എത്തിയത്. ഇവരെ രണ്ടുപേരെയും കസ്റ്റഡിയിൽ വച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലാണ് ഇപ്പോൾ നീഷ്മയുടെ അറസ്റ്റിലേക്ക് വഴിതുറന്നത്.
