കുടിച്ച ചായയുടെ പണം ചോദിച്ചതിന് പക, വയോധികന്റെ തട്ടുകട അടിച്ചു തകർത്തു; മലപ്പുറത്ത് യുവാവ് പിടിയിൽ

news image
Aug 7, 2026, 9:17 am GMT+0000 payyolionline.in

മലപ്പുറം: ചായ കുടിച്ച ശേഷം പണം ചോദിച്ചതിലുള്ള വിരോധത്തിൽ വയോധികൻ നടത്തുന്ന തട്ടുകടയിൽ അതിക്രമിച്ചുകയറി കട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കാപ്പാ കേസ് പ്രതി അറസ്റ്റിൽ. തിരൂർ പറവണ്ണ സ്വദേശിയായ മരക്കാർകണ്ടി വീട്ടിൽ റബീഹ് (27) എന്നയാളെയാണ് തിരൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം 65 വയസ്സുള്ള വയോധികൻ ഉപജീവനമാർഗ്ഗമായി നടത്തിവന്നിരുന്ന തട്ടുകടയിലാണ് സംഭവം നടന്നത്.

ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ കോപാകുലനായ റബീഹ് കടയിൽ അതിക്രമിച്ചുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഗ്ലാസുകളും കസേരകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ച തകർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അറിയപ്പെടുന്ന ഗുണ്ടയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe