ശ്വേതാ മേനോന് എതിരെ നടി മാല പാർവതി. സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോൻ ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം. അത് പൊതുസമൂഹത്തോടും സംഘടനയിലെ അംഗങ്ങളോടും വിശദീകരിക്കാനുള്ള ബാധ്യത ശ്വേതക്കുണ്ട്. പേരുകൾ ശ്വേത വ്യക്തമാക്കണം. അല്ലെങ്കിൽ അത് അനാവശ്യ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കാരണമാകുമെന്നും മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ പുറത്ത് വന്ന ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നലെയാണ് മാല പാർവതിയുടെ പ്രതികരണം.
ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു. അതിൽ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ അവർ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്.
അമ്മയുടെ പ്രസിഡന്റായ ശ്വേത മേനോൻ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ ‘കുറ്റാരോപിതർ’ ആരൊക്കെയാണ്? എന്റെ അറിവിൽ പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല,’ മാല പാർവതി കുറിച്ചു.
