മലപ്പുറം: സ്റ്റേഷനിൽ സൂക്ഷിച്ച പത്ത് പവനോളം സ്വർണാഭരണങ്ങൾ കാണാതായി. കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നടക്കം കളഞ്ഞുകിട്ടി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണാഭരണങ്ങളാണ് കാണാതായത്. മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകി.
2018 മുതൽ കരിപ്പൂർ സ്റ്റേഷനിൽ സൂക്ഷിച്ച് വന്നിരുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്. മാല, കൈ ചെയിൻ, കമ്മൽ, മോതിരം അടക്കമുള്ളവ ഇതിലുണ്ട്. മുൻപ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിക്കുന്നത്. ഏകദേശം പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കസ്റ്റഡിയിൽ നിന്നും നഷ്ടപ്പെട്ടത് ഗൗരവമായ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘പൊലീസിന്റെ മോഷണ’ത്തിൽ സേനക്കുള്ളിൽ അമർഷം ശക്തമാവുകയാണ്.
