നിപ ബാധിച്ച 43-കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുന്നു

news image
Jun 11, 2026, 5:46 am GMT+0000 payyolionline.in

കോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന 43-കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക ഐസലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് ഇദ്ദേഹമുള്ളത്. ഡോക്ടർമാരുടെ പ്രത്യേക സംഘം രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

യുവാവിന്റെ സ്രവ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക ഫലം ഇന്ന് ലഭ്യമാകുന്നതോടെ മാത്രമേ ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം ഉണ്ടാകൂ. ഒരു അടച്ചുപൂട്ടിയ ഗോഡൗൺ തുറന്നപ്പോൾ വവ്വാലുകൾ പറന്നുപോയതായും, അവിടെനിന്നുള്ള പൊടിപടലങ്ങൾ ശ്വസിച്ചതാകാം രോഗബാധയ്ക്ക് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

രോഗിക്ക് സമ്പർക്കം കൂടുതലുള്ളതിനാൽ ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. രോഗിയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇയാൾ ആദ്യം ചികിത്സ തേടിയ ഡീ-അഡിക്ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങളാണ് ആരോഗ്യപ്രവർത്തകർ പ്രധാനമായും വിലയിരുത്തുന്നത്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ അഞ്ചുപേരുടെ സാമ്പിളുകൾ ഇന്ന് (വ്യാഴാഴ്ച) മെഡിക്കൽ കോളേജിൽ വെച്ച് തന്നെ പരിശോധനയ്ക്ക് വിധേയമാക്കും.

സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനമെടുക്കും. പുണെയിൽ നിന്നുള്ള പരിശോധനാ ഫലം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജില്ലയിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe