തിരുവനന്തപുരം: പാളയം കണ്ണിമേറ മാർക്കറ്റ് പുനരധിവാസവുമായി ബന്ധപ്പെട്ട് നിർമിച്ച താത്കാലിക കെട്ടിടങ്ങളോട് ചേർന്ന് രേഖകളില്ലാതെയും സ്ഥലം കൈയേറിയും പ്രവർത്തിച്ചിരുന്ന അനധികൃത കടമുറികൾ കോർപ്പറേഷൻ പൊളിച്ചുമാറ്റിത്തുടങ്ങി. അനധികൃത നിർമാണവും പണപ്പിരിവും നടത്തുന്നുണ്ടെന്ന പരാതിയെത്തുടർന്ന് മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് കാവലിലാണ് കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് ആദ്യഘട്ടത്തിൽ രണ്ട് കോഴിക്കടകൾ പൊളിച്ചുനീക്കിയത്. വരുംദിവസങ്ങളിൽ മാർക്കറ്റിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അനധികൃത നിർമാണങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മേയർ അറിയിച്ചു.
സ്മാർട്ട് സിറ്റി നിർമിച്ച താത്കാലിക കെട്ടിടങ്ങളോട് ചേർന്ന് മറ്റ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് നിരവധി കടകൾ അനധികൃതമായി പ്രവർത്തിക്കുന്നത്. ഒരു സി.പി.എം. നേതാവിന്റെ പിൻബലമുള്ള സംഘമാണ് മാർക്കറ്റിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും, കച്ചവടക്കാരിൽ നിന്ന് ചന്തപ്പിരിവെന്ന പേരിൽ ഭീമമായ തുക ഗുണ്ടാപ്പിരിവായി വാങ്ങി നൽകിയ മുറികളാണ് ഇവയെന്നും ഒരു വിഭാഗം വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ 45 വർഷമായി മാർക്കറ്റിന്റെ നടത്തിപ്പ് ഇത്തരം പ്രാദേശിക സംഘങ്ങളുടെ കൈകളിലാണെന്നും, മുൻ ഭരണസമിതികൾ ഇതിനെതിരെ കണ്ണടയ്ക്കുകയായിരുന്നുവെന്നും മേയർ ആരോപിച്ചു. ഈ ഒഴിപ്പിക്കൽ നടപടിയിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും സാധാരണക്കാരായ ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാതെ ഗുണ്ടാപ്പിരിവ് പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിൽ സ്മാർട്ട് സിറ്റി പണികഴിപ്പിച്ച താത്കാലിക കെട്ടിടത്തിൽ വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയ മുറികളായതും കാരണം ഭൂരിഭാഗം വ്യാപാരികളും കെട്ടിടത്തിന് പുറത്താണ് കച്ചവടം ചെയ്യുന്നത്. ഇതിന് പുറമേ മാർക്കറ്റിൽ കശാപ്പ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും തള്ളുന്നത് കാരണം കടുത്ത ദുർഗന്ധവും തെരുവുനായ ശല്യവും രൂക്ഷമാണ്. ഇപ്പോൾ കടകൾ പൊളിച്ചുമാറ്റിയ ഇടങ്ങളിലും വൻ മാലിന്യക്കൂമ്പാരമാണ് അവശേഷിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷം കാരണം മാർക്കറ്റിലേക്ക് ആളുകൾ വരാൻ മടിക്കുന്നതിനൊപ്പം, മഴ പെയ്യുമ്പോൾ ഈ മാലിന്യങ്ങൾ ഒഴുകി വീടുകളിലേക്ക് എത്തുന്നതിനാൽ തങ്ങൾക്ക് കടുത്ത പകർച്ചവ്യാധി ഭീഷണിയുണ്ടെന്ന് സമീപവാസികളും പരാതിപ്പെടുന്നു.
