ചോമ്പാല: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണങ്ങളും ഗോൾഡ് കോയിനുകളും കവർന്ന കേസിൽ പ്രതിയെ ചോമ്പാല പോലീസ് പിടികൂടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി.എച്ച്. ആസിഫിനെ (24) ആണ് മംഗളൂരുവിൽ വെച്ച് പോലീസ് സംഘം വലയിലാക്കിയത്.
കഴിഞ്ഞ ജനുവരി അഞ്ചിനാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. ചോമ്പാല കൊയ്രാട് തെരുവിൽ ‘സംഗീതിക’യിൽ എൻ. സുധയുടെ വീട്ടിലായിരുന്നു മോഷണം. സംഭവദിവസം രാവിലെ വീട് പൂട്ടി പുറത്തുപോയ സുധ ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
സി സി ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതി മംഗളരുവിൽ നിന്നാണ് പിടിയിലായത്. ആസിഫ് നിരവധി മോഷണ കേസ്സിൽ പ്രതിയാണെന്ന് എസ് ഐ ടി സുനിൽകുമാർ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി.
