പുലിപ്പല്ല് കേസ്: റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

news image
May 16, 2026, 6:02 am GMT+0000 payyolionline.in

കൊച്ചി : പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൊല്‍ക്കത്തയിലെ സുവോളിജിക്കല്‍ ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമര്‍പ്പിക്കും.

 

കഴിഞ്ഞ വർഷം ഏപ്രിലിൽ വേടൻ്റെ ഫ്ലാറ്റിൽ ലഹരി ഉപയോ​ഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് പുലിപ്പല്ല് കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന് കേസ് കൈമാറുകയായിരുന്നു. വനംവകുപ്പിൻ്റെ പരിശോധനയിൽ മാലയിലുണ്ടായിരുന്നത് പുല്ലിപ്പല്ലാണെന്ന് വ്യക്തമായി. തുടർന്ന് വനംവകുപ്പ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ വേടന് പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

 

 

നിലവിലെ തെളിവുകള്‍ അനുസരിച്ച് വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. വേടന്‍ പുലിയെ വേട്ടയാടിയതായി വനംവകുപ്പിന് പരാതിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe