തിരുവനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിനെ മടുത്തെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം തനിക്ക് തെരഞ്ഞെടുപ്പിന് മുന്നേയുളള പ്രവര്‍ത്തനങ്ങള്‍ക്കിടെ തന്നെ മനസിലായതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കുറേക്കൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
‘ജനങ്ങള്‍ പുതിയ ഗവണ്മെന്റ് ആഗ്രഹിക്കുന്നു. രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിനനുസരിച്ചുളള വോട്ടെടുപ്പാണ് കേരളത്തില്‍ ഉണ്ടായത്. നാലാം തീയതി വോട്ടെണ്ണുമ്പോള്‍ കേരളത്തില്‍ യുഡിഎഫിന്റെ ഭരണത്തിനുളള വഴിയാണ് കാണുന്നത്. യുഡിഎഫ് ഭരണം വരുമെന്നാണ് എല്ലാവരും പറയുന്നത്. ആ ഭരണം വരുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്’- രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഏജൻസികളും പ്രവചിച്ചത്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എൻഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.
യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും മാട്രിസ് പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സ് സര്‍വ്വേയും കേരളത്തില്‍ യുഡിഎഫിന് അനുകൂല സീറ്റ് നിലയാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.
