അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തെ കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുന്ന മുറയ്ക്ക് നിതിന്റെ രക്ഷിതാക്കൾ അദ്ദേഹത്തെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുമെന്നാണ് വിവരം. നിലവിലെ പോലീസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തരല്ലാത്ത കുടുംബം നീതിക്കായി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
നിതിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തന്റെ മകൻ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്ന് കുടുംബം ആവർത്തിക്കുന്നു. കോളേജിൽ നിതിൻ ഗുരുതരമായ ജാതി അധിക്ഷേപത്തിന് ഇരയായിരുന്നുവെന്നും അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. മരിക്കുന്നതിന് തൊട്ടുമുമ്പ് ഫോണിൽ സംസാരിച്ചപ്പോൾ പോലും നിതിൻ അസ്വഭാവികമായി ഒന്നും പറഞ്ഞിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് നിതിന്റെ സഹപാഠികളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
കുറ്റാരോപിതരായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എം.എസ്.എഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വകുപ്പ് മേധാവി എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ സംഗീത എന്നിവരെ ഉടൻ പിരിച്ചുവിടണമെന്ന ആവശ്യവുമായി കോളേജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. നിലവിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കേസ് വിപുലമായി അന്വേഷിക്കുന്നതിനൊപ്പം നിതിന്റെ ഫോണുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് തട്ടിപ്പ് സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ അധ്യാപകരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നിർണ്ണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
