അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്ന ചില പ്രത്യേക കാറ്റഗറിയിലുള്ള യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ വിവിധ ബുക്കിങ് സ്റ്റാറ്റസ് സൗകര്യം നൽകി വരുന്നുണ്ട്. ഇതിലൊന്നാണ് എമർജൻസി ക്വാട്ട.
ആർക്കാണ് എമർജൻസി ക്വാട്ട ടിക്കറ്റിന് അപേക്ഷിക്കാനാവുക?
ഉന്നത പദവിയിലുള്ള ആളുകൾക്കാണ് എമർജൻസി ക്വാട്ട ടിക്കറ്റ് ലഭിക്കുക. അതായത്, കേന്ദ്ര മന്ത്രിമാർ, സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ. വിവിധ ട്രെയിനുകളിൽ വ്യത്യസ്ത ക്ലാസുകളിലാണ് എമർജൻസി ക്വാട്ട നീക്കി വെച്ചിട്ടുള്ളത്.
ഇവ കൂടാതെ വിവിധ ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പ്രകാരം യാത്രക്കാരന്റെ പദവി, അടിയന്തര സാഹചര്യം(ഔദ്യോഗിക കൃത്യ നിർവഹണം, അസുഖം, ജോലിക്കു വേണ്ടിയുള്ള അഭിമുഖം എന്നിവക്ക് വേണ്ടി) എന്നിവയുടെ അടിസ്ഥാനത്തിൽ എമർജൻസി ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകൾ റെയൽവേ അനുവദിച്ച് നൽകാറുണ്ട്.
ദിവസവും പലയിടങ്ങളിൽ നിന്നായി നിരവധി എമർജൻസി ക്വാട്ട റിക്വസ്റ്റുകൾ വന്നാൽ എച്ച്.ഒ.ആർ ഹോൾഡമാർ അല്ലെങ്കിൽ പാർലമെന്റ് അംഗങ്ങൾക്കായിരിക്കും കർശനമായി സീനിയോരിറ്റി കണക്കാക്കി സീറ്റ് അനുവദിക്കുക.
സോണൽ/ഡിവിഷണൽ ഹെഡ് ക്വാർട്ടേഴ്സുകളിലും ചില പ്രധാന നോൺ ഹെഡ്ക്വാർട്ടേഴ്സ് സ്റ്റേഷനുകളിലുമാണ് എമർജൻസി ക്വാട്ട സെല്ലുകൾ ഉള്ളത്. ഇവ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ വിവിധ ക്വാർട്ടേഴ്സിന്റെ റിട്ടൺ റിക്വസ്റ്റ് ഉള്ളവർക്ക് മാത്രമേ എമർജൻസി ക്വാട്ട അനുവദിക്കാവൂ എന്ന് സോണൽ റെയിൽവേക്ക് നിർദേശം നൽകിയിട്ടുണ്ട്.
