തിരുവനന്തപുരം: സ്ത്രീകൾക്കു മാത്രമായി പിങ്ക് ബസ് ഉടൻ കേരളത്തിൽ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്ത്രീകൾതന്നെയാവും ഈ ബസിലെ ജീവനക്കാരെന്നും മന്ത്രി പറഞ്ഞു. ഇതിനോടനുബന്ധിച്ച് പിങ്ക് ടാക്സി എന്നൊരു ആശയവുമുണ്ട്. ബസ് ഇറങ്ങുന്ന സ്ത്രീകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനായി ഷെയർ ടാക്സി രീതിയിലാവും വണ്ടി ഉണ്ടാവുകയെന്നും ‘ക’ വേദിയിൽ മന്ത്രി പറഞ്ഞു.
പിങ്ക് ബസിനായി ഐക്യരാഷ്ട്രസഭയ്ക്ക് 150 കോടി രൂപയുടെ പദ്ധതിനിർദേശം സമർപ്പിക്കും. അതു ലഭ്യമായ ഉടനെ കേരളത്തിൻ്റെ നിരത്തിൽ പിങ്ക് ബസ് ഓടുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനിടെയാണ് പിങ്ക് ബസും കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. യാത്രക്കാർക്ക് PNR നമ്പർ ഉപയോഗിച്ച് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുന്ന സംവിധാനം അടുത്തിടെ ഏർപ്പെടുത്തിയിരുന്നു. റെയിൽ റോൾസ് എന്ന സ്റ്റാർട്ട് അപ്പുമായാണ് കെഎസ്ആർടിസി പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കിടയിൽ എളുപ്പം കഴിക്കാവുന്ന ഫുഡ് റാപ്പുകൾ, 10 ബസ് സ്റ്റേഷനുകളിൽ ആണ് റെയിൽ റോൾസിൻ്റെ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്.
