ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

news image
Jan 17, 2026, 2:09 am GMT+0000 payyolionline.in

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ, സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ച് സർക്കാർ. മുൻ നിയമ സെക്രട്ടറി അഡ്വ. ബി. ജി. ഹരീന്ദ്രനാഥിനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിട്ട് നല്കാത്തത് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ്  തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു.

 

ഒടുവിൽ ധീരമായ ആ തുറന്നുപറച്ചിൽ ഭരണകൂടം കേട്ടു. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിലെ പരാതിക്കാരി സിസ്റ്റർ റാണിറ്റ് സ്പെഷ്യൽ പ്രോസിക്യൂട്ടർക്കായുള്ള നീണ്ടു നീണ്ടു പോകുന്ന കാത്തിരിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞത്. മുട്ടാത്ത വാതിലുകൾ ഇല്ല. പരാതി നല്കാത്ത ഇടമില്ല. നാല് വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കാത്തതിന്റെ സങ്കടം സി.റാണിറ്റ്  പങ്കുവച്ചു. മുഖം പരസ്യപ്പെടുത്തി, ഉറച്ച സ്വരത്തിൽ സിസ്റ്റർ  നടത്തിയ തുറന്നുപറച്ചിലിനൊടുവിലാണ് സർക്കാരിന്റെ നടപടി. മുൻ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് കേസിൽ ഇനി സ്പെഷ്യൽ പ്രോസിക്യൂട്ടർ.

ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്. സർക്കാരും സിസ്റ്റർ‍ റാണിറ്റും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥാനമൊഴിഞ്ഞ ഫ്രാങ്കോ ശക്തനായി പുറത്ത് നിൽക്കുമ്പോൾ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്നായിരുന്നു സിസ്റ്റർ റാണിറ്റ് നിരന്തരം ആവശ്യപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe