നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു, കാർ കയറ്റാൻ പറഞ്ഞിട്ടില്ല; അജ്‌മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി

news image
Sep 21, 2024, 7:02 am GMT+0000 payyolionline.in

മൈനാഗപ്പള്ളി > കൊല്ലം മെെനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രിക കാറിടിച്ച്‌ മരിച്ച സംഭവത്തിൽ അജ്‌മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി. കുഞ്ഞുമോളിന്റെ ശരീരത്തിലൂടെ കാർ കയറ്റാൻ ആവശ്യപ്പെട്ടിട്ടില്ല എന്നും, കുഞ്ഞുമോൾ കാറിനടയിലുണ്ടെന്ന്‌ തനിക്ക്‌ അറിയില്ല എന്നും ശ്രീക്കുട്ടി പൊലീസിന്‌ മൊഴി കൊടുത്തു. അജ്‌മൽ നിർബന്ധിച്ച്‌ മദ്യം കഴിപ്പിച്ചതായും ഡോക്‌ടർ പറഞ്ഞു.

ഇരുപത്‌ ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും തന്റെ കയ്യിൽ നിന്ന്‌ അജ്‌മൽ കൈക്കലാക്കിയിരുന്നുവെന്നും ഇത്‌ തിരികെ വാങ്ങാനാണ്‌ സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറഞ്ഞു. അപകടം നടന്ന ദിവസം സുഹൃത്തിന്റെ വീട്ടിൽ ഓണമാഘോഷിക്കാെമെന്ന്‌ പറഞ്ഞാണ്‌ അജ്‌മൽ തന്നെ കൂട്ടികൊണ്ടു പോയിരുന്നത്‌. അപകടം നടക്കുമ്പോൾ താൻ കാറിന്റെ പിൻ സീറ്റിലായിരുന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞു. അജ്‌മലും ശ്രീക്കുട്ടിയും പൊലീസ്‌ കസ്റ്റഡിയിൽ തുടരുകയാണ്‌.

തിരുവോണനാളിൽ വൈകുന്നേരം അഞ്ച്‌ മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച്‌ വീഴ്‌ത്തിയ അജ്‌മൽ, നിലത്ത്‌ വീണു കിടന്നിരുന്ന കുഞ്ഞുമോളിന്റെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ (45) അന്ന്‌ രാത്രിയോടെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്‌ക്ക്‌ പരിക്കേൽക്കുകയും ചെയ്തു. കടയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം.

അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ നാട്ടുകാർ പിന്തുടർന്നതോടെ കരുനാഗപ്പള്ളിയിലെ ഒരു പോസ്റ്റിലിടിച്ചാണ്‌ കാർ നിന്നത്‌. ഇതിനിടെ കാർ മതിലിലും രണ്ട്‌ വാഹനങ്ങളിലും ഇടിക്കുകയും ചെയ്തു. വാഹനം പോസ്റ്റിലിടിച്ചതോടെ അജ്‌മൽ ഓടി രക്ഷപ്പെടുകയും ശ്രീക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലേക്ക്‌ ഓടിക്കയറുകയുമായിരുന്നു. ഇവിടെ വച്ച്‌ നാട്ടുകാർ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒളിവിൽ പോയ യുവാവിനെ രാത്രിയോടെ പൊലീസ്‌ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe