കെ. മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് വി.ഡി. സതീശൻ

news image
Jun 4, 2024, 11:24 am GMT+0000 payyolionline.in

തിരുവനന്തപുരം: തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരിൽ ബി.ജെ.പി- സി.പി.എം ഗൂഢാലോചന നടത്തി. പൂരം കലക്കി കൊണ്ട് ബി.ജെ.പിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും യു.ഡി.എഫ് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.

 

തൃശൂരിലെ സംഘടന വീഴ്ച പരിശോധിക്കും. തൃശൂരിൽ തോൽക്കാൻ പല കാരണങ്ങൾ ഉണ്ട്. കരുവന്നൂർ കേസിൽ സി.പി.എം നേതാക്കൾ ഭയത്തിലായിരുന്നു. സി.പി.എം- ബി.ജെ.പി അവിഹിത ബന്ധം നിയമസഭ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. പ്രകാശ് ജാവദേക്കർ എന്തിനാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായും മുഖ്യമന്ത്രിയുമായും നിരന്തര കൂടിക്കാഴ്ച നടത്തിയത്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്.

ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്. സംസ്ഥാന തലത്തിൽ സർക്കാർ വീഴ്ചകൾ തെരഞ്ഞെടുപ്പ് കാലത്ത് തുറന്ന് കാണിക്കാനായി. ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സി.എ.എ പ്രചരണം ഏറ്റില്ല. പിണറായി വിജയൻ മുസ് ലീം വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നില്ല. ആത്മ പരിശോധന നടത്തണമെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ ജയത്തിൽ വോട്ടർമാരെ അഭിനന്ദിക്കുകയാണ്. കേരളത്തിലേത് അഭിമാനമായ ജയമാണെന്നും യു.ഡി.എഫിന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe