മലപ്പുറം: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെയും കുടുംബത്തെയും ലക്ഷ്യംവെച്ച് ഓൺലൈൻ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി. യു.പി മുഖ്യമന്ത്രിയെ കൊല്ലുമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്നതടക്കമുള്ള വ്യാജ പ്രചാരണമാണ് നടത്തിയത്. വ്യാജ പ്രചാരണങ്ങൾക്ക് എതിരെ റൈഹാനത്ത് മലപ്പുറം എസ്.പിക്ക് പരാതി നൽകി.
താനുമായി ബന്ധമില്ലാത്ത ഒരു വാര്‍ത്ത തന്നെയും ഭര്‍ത്താവിനെയും സമൂഹത്തില്‍ തരംതാഴ്ത്താനും അപമാനിക്കാനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും വർഗീയ കലാപം സൃഷ്ടിക്കാനും വേണ്ടി മനഃപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് റൈഹാനത്ത് പരാതിയിൽ പറയുന്നു.
ഒരു യൂട്യൂബ് ചാനലിൽ വന്ന വാർത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. വ്യാജ പ്രചാരണത്തെക്കുറിച്ച് തെളിവുകള്‍ സഹിതം ഫെബ്രുവരി 11ന് വേങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ നപടിയെടുത്തിട്ടില്ലെന്നും എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. റൈഹാനത്തിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണെന്നും ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.