മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

news image
Aug 4, 2023, 3:17 am GMT+0000 payyolionline.in

തിരുവല്ല: പരുമലയിലെ നാക്കടയിൽ മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. പരുമല നാക്കട കൃഷ്ണവിലാസം സ്‌കൂളിനു സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ കൊച്ചുമോൻ എന്ന അനിൽകുമാറിനെയാണ് (50) ഇന്നലെ രാത്രി 10 മണിയോടെ തിരുവല്ല കോടതി ഹാജരാക്കി റിമാൻഡ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മകന്റെ മർദനം സഹിക്കവയ്യാതെ ഏതാനും മാസം മുമ്പ് വീടുവിട്ടിറങ്ങിയ മാതാപിതാക്കൾ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് അനിൽ മാതാപിതാക്കളെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ വീണ്ടും കലഹം ഉണ്ടായി. വാക്കേറ്റത്തിന് ഒടുവിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അനിൽ പിതാവ് കൃഷ്ണൻകുട്ടിയെ കുത്തുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തിയ മാതാവിനെയും ഇയാൾ കുത്തി വീഴ്ത്തി .

ഇരുവരുടെയും ശരീരത്തിൽ മാരകമായ പത്തോളം മുറിവുകൾ ഉണ്ടായിരുന്നു. സംഭവശേഷം അക്രമാസക്തനായി നിന്നിരുന്ന പ്രതിയെ പുളിക്കീഴ് പോലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും സംസ്കാരം ശനിയാഴ്ട രാവിലെ 11ന് നടക്കും. മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പുളിക്കീഴ് പോലീസ് നാളെ തിരുവല്ല കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe