പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

news image
Jul 19, 2023, 3:22 pm GMT+0000 payyolionline.in

കൊച്ചി: പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസില്‍ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെ സമയം നൽകി ഹൈക്കോടതി. നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടി വേഗത്തിൽ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. അതേസമയം, തന്റെ ഭാഗം കൂടി കേൾക്കണമെന്ന പി വി അൻവറിന്റെ ഹർജിയിൽ കോടതി തീരുമാനം എടുത്തിട്ടില്ല.

അതേസമയം, മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സര്‍ക്കാരില്‍ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമര്‍ശനം ശക്തമാണ്. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻ തസ്തികയിൽ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അൻവറിന് ഒത്താശ ചെയ്തത്. അഞ്ച് വർഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്.ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കർ ആണ്. എന്നാൽ പി വി അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ട്. പിവി അൻവർ തന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പരാതി നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe