തൊടുപുഴ: ദേവികുളം താലൂക്കിലെ വിവാദ രവീന്ദ്രൻ പട്ടയങ്ങളിൽ 372 എണ്ണം ഇതുവരെ റദ്ദാക്കി. അനധികൃതമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രത്യേക റവന്യൂ സംഘം വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ പട്ടയങ്ങൾ റദ്ദാക്കിയത്.
ശേഷിക്കുന്ന രവീന്ദ്രൻ പട്ടയങ്ങൾ കൂടി റദ്ദാക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. 1999ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ദേവികുളം അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത് വില്ലേജുകളിലെ 4251 ഹെക്ടർ സ്ഥലത്തിന് നൽകിയ പട്ടയങ്ങൾ റദ്ദാക്കാൻ കഴിഞ്ഞ ജനുവരി 18നാണ് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.
ഇതിന് ഒരുവർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റവന്യൂ അധികൃതർ നടപടി ഊർജിതമാക്കി. രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട 515 ഫയലുകളിലായി 933 പേർക്ക് ഇതുവരെ നോട്ടീസ് അയക്കുകയും ഇതിൽ 840പേർ രേഖകളുമായി തെളിവെടുപ്പിന് ഹാജരാവുകയും ചെയ്തു. 372 പട്ടയങ്ങൾ റദ്ദാക്കിയെങ്കിലും പുതിയ പട്ടയത്തിന് 203 അപേക്ഷ മാത്രമാണ് ബന്ധപ്പെട്ട തഹസിൽദാർമാർക്ക് ലഭിച്ചതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവയിൽ 149 അപേക്ഷകളിൽ സർവേ നടപടി പൂർത്തിയാക്കി പട്ടയം നൽകാൻ തീരുമാനമായിട്ടുണ്ട്. ശേഷിക്കുന്ന പട്ടയങ്ങൾ റദ്ദാക്കുന്ന നടപടി രണ്ടാഴ്ചക്കകം പൂർത്തിയാകും. ഇതുവരെ റദ്ദാക്കിയ 372 പട്ടയങ്ങളിൽ 700ഓളം പേർ ഉൾപ്പെടുന്നു. എന്നാൽ, പുതിയ പട്ടയത്തിനായി അത്രയും അപേക്ഷ വരുന്നില്ല.
രവീന്ദ്രൻ പട്ടയങ്ങളുടെ സാധുത സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങൾ ശരിവെക്കുന്നതാണ് പുതിയ അപേക്ഷകരുടെ കുറവെന്ന് റവന്യൂ അധികൃതർ വിലയിരുത്തുന്നു. ശരിയായ രേഖകളും വിവരങ്ങളും നൽകി പട്ടയത്തിന് അർഹരാണെന്ന് തെളിയിക്കാൻ കഴിയാത്തവരാണ് അപേക്ഷ നൽകാൻ മടിക്കുന്നതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി നൽകിയ 530 പട്ടയങ്ങളിൽനിന്നാണ് 372 എണ്ണം റദ്ദാക്കിയത്. കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെ പുതിയ പട്ടയങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടി ഇനിയും പൂർത്തിയാകാനുണ്ട്. അപേക്ഷകളുടെ അടിസ്ഥാനത്തിൽ സർവേ, സ്കെച്ച് തയാറാക്കൽ തുടങ്ങിയ നടപടി പൂർത്തിയാക്കിയ ശേഷമാകും പുതിയ പട്ടയങ്ങൾ വിതരണം ചെയ്യുക. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയവ നൽകാൻ 40ലധികം റവന്യൂ ഉദ്യോഗസ്ഥരെയാണ് ഇടുക്കിയിലേക്ക് നിയോഗിച്ചിട്ടുള്ളത്.
45 ദിവസത്തിനകം നടപടി പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും ഇത് സാധ്യമല്ലെന്ന് വന്നതോടെ കൂടുതൽ സമയം അനുവദിച്ചു. പുതിയ പട്ടയം അപേക്ഷകളുടെ മറവിൽ ഇടനിലക്കാർ കർഷകരെ ചൂഷണം ച്ചെയുന്നത് തടയാൻ നടപടി സ്വീകരിച്ചതായും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.