കൈറോ: ലോകത്തിലെ ഏറ്റവും നിർണായക സമുദ്രപാതയായ സൂയസ് കനാലിൽ വീണ്ടും ചരക്കു കപ്പൽ കുടുങ്ങി. ടഗ് ബോട്ടുകളുടെ സഹായത്തോടെ അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ചരക്കു കപ്പൽ സഞ്ചാരം പുനരാരംഭിച്ചതായും കനാലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായും ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു. യുക്രെയ്നിൽനിന്ന് 65000 ടൺ ചോളവുമായി ചൈനയിലേക്ക് പുറപ്പെട്ട മാർഷൽ ഐലൻഡിന്‍റെ എംവി ഗ്ലോറി കപ്പലാണ് സാങ്കേതിക തകരാറിനെത്തുടർന്ന് കനാലിൽ കുടുങ്ങിയത്.
നാല് ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കപ്പൽ വീണ്ടും യാത്രക്ക് സജ്ജമാക്കിയതെന്ന് സൂയസ് കനാൽ അതോറിറ്റി മേധാവി മേധാവി ഒസാമ റബീ പറഞ്ഞു. ഇസ്മായിലിയ പ്രവിശ്യയിലെ ക്വാന്തറ നഗരത്തിന് സമീപം കനാലിന്റെ 38 കിലോമീറ്റർ അകലെയായിരുന്നു കപ്പൽ കുടുങ്ങിയത്. ടഗ് ബോട്ടുകൾ കപ്പൽ വലിക്കുന്നതിന്റെ ചിത്രങ്ങൾ കനാൽ അധികൃതർ പുറത്തുവിട്ടു. പുലർച്ച അഞ്ചോടെയായിരുന്നു കപ്പൽ കനാലിൽ കുടുങ്ങിയത്. 2021ൽ എവർ ഗിവൺ എന്ന ഭീമൻ കപ്പൽ കുടുങ്ങുകയും ആറു ദിവസം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.