വിഴിഞ്ഞം ആശുപത്രിയിൽ രോഗിയെ പട്ടി കടിച്ച സംഭവം; ജീവനക്കാർക്കെതിരെ യുവതിയുടെ അച്ഛൻ

news image
Sep 30, 2022, 5:38 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ച സംഭവത്തിൽ വിവാദം. അപർണയ്ക്ക് പട്ടിയുടെ കടിയേറ്റത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന്, അപർണയുടെ അച്ഛൻ വാസവൻ ആരോപിച്ചു.

ഇന്ന് രാവിലെ പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കാനാണ് അപർണ ആശുപത്രിയിലെത്തിയത്. ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെ അപർണയെ ഇരിപ്പിടത്തിന് താഴെയുണ്ടായിരുന്ന തെരുവുനായയാണ് കടിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റ അപർണയ്ക്ക് മറ്റൊരു രോഗിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് മുറിവ് കഴുകി നൽകിയത്. അപർണയെ പട്ടി കടിച്ചതിനെ തുടർന്നുണ്ടായ ബഹളം കേട്ട് ആശുപത്രി ജീവനക്കാരടക്കമുള്ളവർ ഇവിടേക്ക് ഓടിയെത്തിയിരുന്നു. എന്നാൽ ഇവർ അപർണയ്ക്ക് ചികിത്സ നൽകാനുള്ള ശ്രമങ്ങൾ നടത്താതെ തിരികെ മുറികളിലേക്ക് കയറിപ്പോയെന്നാണ് വാസവന്റെ ആരോപണം.

ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐപി ബ്ലോക്കിന് അകത്ത് വെച്ചാണ് സംഭവം. അതേസമയം ഇന്ന് തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് സംശയം. പട്ടികളുടെ ജഡത്തിന്റെ സമീപത്ത് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ  നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിന്‍റെ  ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe