വളർത്തു നായയുമായി സ്റ്റേഷനിലെത്തി ആക്രമണം: പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു

news image
Sep 14, 2022, 9:22 am GMT+0000 payyolionline.in

കൊച്ചി: വളർത്തു നായയുമായി ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂനമ്മൂച്ചി സ്വദേശി വിൻസന്(52) ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി മാനസിക രോഗിയാണ് എന്നതടക്കം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് 15,000 രൂപ കെട്ടിവയ്ക്കാൻ കോടതി ഉത്തരവിട്ടു.

 

കഴിഞ്ഞ മാസം 22നാണ് വളർത്തു നായയുമായി സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ ഇയാൾ സ്റ്റേഷൻ ഗേറ്റ് നശിപ്പിക്കുകയും നായയെ സ്റ്റേഷനിലേക്കു തുറന്നു വിടാൻ ശ്രമിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്. വാഹനാപകടം, ദമ്പതികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികളിലെടുത്ത കേസിലാണ് ഇയാളെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കാറിൽ നായയുമായി എത്തിയ ഇയാൾ വാഹനം ഗേറ്റിൽ ഇടിച്ചു കയറ്റാൻ ശ്രമിച്ചു.

കൈക്കോട്ടു കൊണ്ടു പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും വീശുകയും ചെയ്തു. തടയാൻ ശ്രമിച്ച പൊലീസിനെ ചവിട്ടി വീഴ്ത്തുന്ന സാഹചര്യവുമുണ്ടായി. കൂടുതൽ പൊലീസുകാരെത്തി ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം എന്നാണ് പൊലീസ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe