കല്‍പ്പെറ്റ: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തലപ്പുഴ ചിറക്കരയിലാണ് സംഭവം. ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയ്ക്കാണ് പരിക്കേറ്റത്. എസ്റ്റേറ്റ് തൊഴിലാളിയായ ജംഷീറ ഫാക്ടറിയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയായത്. രാവിലെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് പരിക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെതിരെ കുടുംബം രംഗത്തെത്തി. പരിക്ക് ഗുരതരമായി കാണാതെ രക്തം വാർന്നുകൊണ്ടിരുന്ന തോമസിന് പ്രാഥമിക ചികിത്സ മാത്രമാണ് നൽകിയതെന്നാണ് പരാതി. കാലിൽ നിന്ന് രക്തം വാർന്നുപോകാത്ത അവസ്ഥയിലാക്കിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തോമസിനെ അയച്ചതെന്നാണ് മന്ത്രി വീണാ ജോർജിന്‍റെ പ്രതികരണം.
കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ വയനാട് മെഡിക്കൽ കോളേജിനെ ന്യായീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾത്തന്നെ രക്തം ഏറെ വാർന്നിരുന്നു. ഡോക്ടർമാരുടെയും ആബുലൻസിന്‍റെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ ഇത് നിഷേധിക്കുകയാണ് തോമസിന്‍റെ കുടുംബം.
ഡോക്ടർമാർ ഉണ്ടയിരുന്നെങ്കിലും തോമസിന്‍റെ പരിക്ക് ഗുരതരമായി കണ്ടില്ല. കാൽ വെച്ചുകെട്ടുക മാത്രമാണ് ചെയ്തത്. ഐസിയു ആംബുലൻസ് ഉണ്ടായിട്ടും വിട്ടു നൽകിയില്ല. അനുവദിച്ച 108 ആംബുലൻസിൽ അറ്റന്‍റർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്ര മധ്യേ തോമസ് ഗുരുതരാവസ്ഥയിലാകാൻ കാരണം ഹൃദയ സംബന്ധമായ രോഗം കൊണ്ടെന്നാണ് ഡിഎംഇയുടെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ ആംബുലൻസിൽ തോമസിനൊപ്പം ഡോക്ടറെ അയക്കാതിരുന്നതും ചോദ്യങ്ങൾ ഉയർത്തുന്നു.