അടിമാലി: വേനൽ കനത്തതോടെ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളമൊരുക്കി വനപാലകർ. നേര്യമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് പടുതാക്കുളം നിർമിച്ച് വെള്ളം നിറച്ചിരിക്കുന്നത്. വേനൽ കടുത്ത് ജലലഭ്യത കുറഞ്ഞു. ഇതോടെ ആനയുൾപ്പെടെ മൃഗങ്ങൾ കുടിവെള്ളം തേടി ജനവാസ മേഖലയിലേക്കിറങ്ങുകയാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് താത്ക്കാലിക കുളം നിർമിച്ചിട്ടുള്ളത്. ആറ് മീറ്റർ നീളത്തിൽ അഞ്ച് മീറ്റർ വീതിയിൽ ഒരുമീറ്റർ ആഴത്തിൽ വനംവകുപ്പ് ജീവനക്കാർ വനത്തിനുള്ളിൽ പടുതാക്കുളം നിർമിച്ച് ജലം സംഭരിച്ചു. അമ്പതിനായിരം ലിറ്റർ വെള്ളം ഈ താൽക്കാലിക കുളത്തിൽ സംഭരിക്കാം.
വെള്ളം തീരുന്ന തനുസരിച്ച് കുളത്തിൽ വെള്ളം നിറയ്ക്കും. വനത്തിൽ വെള്ളം കിട്ടിയതോടെ ആനയടക്കം കാട്ടുമൃഗങ്ങൾ ഇവിടെ വെള്ളം കുടിക്കാനെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ഇടങ്ങളിൽ താൽക്കാലിക കുളങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വെള്ളത്തിനായി ജനവാസ മേഖലയിലേക്ക് മൃഗങ്ങൾഎത്തുന്നത് തടയാൻ ഒരുപരിധിവരെ ഇതുവഴി കഴിയും. ഇവയ്ക്കുള്ള ഭക്ഷണം വനത്തിനുള്ളിൽ തന്നെകണ്ടെത്താൻ ഫലവൃക്ഷങ്ങളും ഇല്ലി– മുളയിനങ്ങളും കാട്ടുചോലകളിൽ നടാനും കഴിഞ്ഞദിവസം വനം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനായി വനംസംരക്ഷണസമിതി, വിവിധ കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെയും പരിസ്ഥിതിക്ലബുകളുടെയും സഹായം നാട്ടുകാർ തേടുന്നുണ്ട്.