ന്യൂഡൽഹി ∙ രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്‍റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് തീരുമാനം. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേരിട്ടത്.
സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുൻപുള്ള അധിനിവേശത്തിന്റെയും സ്വാധീന്യം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെയും പേരുമാറ്റാൻ രാഷ്ട്രപതി ഭവൻ തീരുമാനിച്ചത്.
ബ്രിട്ടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പാർലമെന്റ് എന്നിവ ഉൾപ്പെടുന്ന ന്യൂഡൽഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിർമാണ വേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ഷാജഹാൻ ചക്രവർത്തി നിർമിച്ച കശ്മീർ ഉദ്യാനത്തിനു സമാനമായ രീതിയിൽ നിർമിച്ചതിനാലാണ് മുഗൾ ഗാർഡൻ എന്ന പേരുനൽകിയത്. ജനുവരി 31 മുതൽ മാർച്ച് 26 വരെ സാധാരണക്കാർക്കായി അമൃത് ഉദ്യാൻ തുറന്നുകൊടുക്കും.