കൊയിലാണ്ടി : കുടുംബപ്രശ്നത്തെത്തുടർന്ന് നടേരി മുത്താമ്പി ആഴാവിൽത്താഴയിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. മുത്താമ്പി ആഴാവിൽത്താഴ പുത്തലത്ത് ലേഖ(39)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്് ഭർത്താവ് അരിക്കുളം മഠത്തിൽ മീത്തൽ രവീന്ദ്രനെ (55) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രവീന്ദ്രൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി താൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ എസ്.ഐ. വിഷ്ണു സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലേഖയുടെ വീട്ടിലെത്തുകയും അനക്കമില്ലാതെ കിടന്ന ലേഖയെ താലൂക്കാശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട് പിന്നീട് പോലീസ് സീൽചെയ്യുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ രവീന്ദ്രനോടൊപ്പം ലേഖ കൊയിലാണ്ടി ടൗണിൽ പോയി തിരിച്ചുവന്നതായിരുന്നു. കൊയിലാണ്ടി എസ്.ബി.ഐ. ശാഖാപരിസരത്ത് നാട്ടുകാരിൽ ചിലർ ഇവരെ കണ്ടിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷമാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ.
ദാമോദരൻ നമ്പ്യാരുടെ(കാക്കൂർ)യും പരേതയായ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളാണ് ലേഖ. മകൾ: ഹൃദ്യ (കൊഴുക്കല്ലൂർ യു.പി. സ്കൂൾ വിദ്യാർഥിനി). സഹോദരി: ലിജി. മൃതദേഹം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.