ബഫര്‍സോണ്‍: സമയപരിധി ശനിയാഴ്ച തീരും; ഇതുവരെ 54,607 പരാതികൾ, പരിഹരിച്ചത് 17,054

news image
Jan 6, 2023, 4:49 pm GMT+0000 payyolionline.in

തിരുവനന്തപുരം ∙ സമയപരിധി ശനിയാഴ്ച തീരാനിരിക്കെ ബഫര്‍സോണ്‍ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കാനാവുമോയെന്ന് ഉറപ്പില്ല. സംസ്ഥാന റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആര്‍ഇസി) അസറ്റ് മാപ്പർ ആപ്പിലൂടെ 18,496 നിർമിതികളുടെ വിവരങ്ങള്‍ ഭൂപടത്തിൽ ഉൾപ്പെടുത്തി. 30,000 നിര്‍മിതികള്‍ കൂടി ഭുപടത്തില്‍ ചേര്‍ത്തേക്കും. ഇടുക്കി പോലുള്ള ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. സെർവർ തകരാർ നടപടികളെ ബാധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ വിശദീകരിച്ചു.

 

പരിസ്ഥിതി ലോല പ്രദേശത്തെ ജനവാസ മേഖലകളിൽ വനം–റവന്യൂ–തദ്ദേശ വകുപ്പുകൾ നടത്തിയ പരിശോധനയിൽ പുതുതായി 80,000ൽ അധികം നിർമിതികൾ കണ്ടെത്തി. മുൻപ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ നിർമിതികൾക്ക് പുറമേയാണിത്. പുതിയ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ വനംവകുപ്പിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തി. പഞ്ചായത്തുകൾക്കു പുറമേ കെഎസ്ആർഇസിയും പുതിയ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്ന് വ്യക്തമല്ല. ബുധനാഴ്ച ഒരു റിപ്പോർട്ട് കോടതിക്ക് നൽകി. ഇവയുടെ പൂർണ വിവരങ്ങൾ കോടതിക്ക് കൈമാറാൻ കൂടുതൽ സമയം വേണ്ടി വരും. പരിസ്ഥിതി‌ലോല പ്രദേശവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്കില്‍ ഇതുവരെ ലഭിച്ചത് 54,607 പരാതികളാണ്. പരാതികൾ അറിയിക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി ശനിയാഴ്ച അവസാനിക്കും. സർക്കാരിനു ലഭിച്ച 17,054 പരാതികൾ പരിഹരിച്ചു. പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ കേസ് ഈ മാസം പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe