മേപ്പയ്യൂർ : പാഠ്യപദ്ധതി പരിഷ്കരണങ്ങൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ തെളിവാണ് സമയമാറ്റവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം നടത്തിയപ്രസ്താവനയെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് .ഇടതു ഭരണകാലങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിൽ മതവിരുദ്ധതയും മതനിരാസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കാറ്. എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് മതമില്ലാത്ത ജീവൻ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതും, ഇപ്പോൾ ലിംഗസമത്വവും മതനിരാസവിദ്യാഭ്യാസവും, അറബി, ഉറുദു, സംസ്കൃത ഭാഷാ പഠനം നിഷ്കാസനംചെയ്യുകയും ചെയ്യുന്ന സമീപനം ഇടതുഭരണകാലത്തെ തനി ആവർത്തനമായി മാറുന്നു എന്നും അദ്ദേഹം പറഞ്ഞു.
മേപ്പയ്യൂർ റൈഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.കെ അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷനായി. എം.സി അബ്ദുൽ ഖയ്യൂം മുഖ്യപ്രഭാഷണം നടത്തി. വി.കെ ഇസ്മായിൽ മന്നാനി, ആലക്കാട്ട് അഹമ്മദ് മുസ് ല്യാർ, കെ നിസാർ റഹ്മാനി സംസാരിച്ചു. ജാഫൻ നിലാവ് സ്വാഗതവും റംഷാദ് കീഴ്പയ്യൂർ നന്ദിയും പറഞ്ഞു. പി.കെ മൊയ്തീൻ മാസ്റ്റർ, ടി.പി അബ്ദുറഹിമാൻ , പി കുഞ്ഞമ്മത്, കീഴ്പോട്ട് മൊയ്തി , കെ.പി മൊയ്തീൻ ഹാജി, വി.വി നസ്റുദ്ദീൻ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.