പയ്യോളി:പയ്യോളി കടപ്പുറത്ത് ഫിഷ് ലാൻഡിങ് സെൻറർ ഉൾപ്പെടെ പുതു സാധ്യതകൾ തേടി ഹാർബർ എൻജിനീയറിങ് ഉന്നതസംഘം എത്തി. ഹാർബർ എൻജിനീയറിങ് വിഭാഗം ഉത്തരമേഖല സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പയ്യോളി കടപ്പുറം സന്ദർശിച്ചത്. രാജ്യസഭാ എംപി ഡോ. പി.ടി. ഉഷ കേന്ദ്ര ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി പുരുഷോത്തം രൂപാലയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പയ്യോളി കടപ്പുറത്തെ തുറമുഖ സാധ്യതയെ പരിശോധിക്കുവാനും, ഫിഷ് ലാൻഡിങ് സെൻറർ ഒരുക്കുന്നതിനുള്ള പ്രായോഗികത അറിയുന്നതിനും പയ്യോളി കടപ്പുറത്ത് എത്തിയത്. എംപി ആയതിനുശേഷം തീരദേശ മേഖലയിലെ വികസനം ആവശ്യപ്പെട്ട് വിഷയത്തിൽ കേന്ദ്രമന്ത്രിക്ക് കത്ത് നൽകുകയും തുടർന്ന് പയ്യോളിയിലെ തീരദേശ നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹത്തെ മുൻനിർത്തി വിഷയത്തിന്മേൽ കഴിഞ്ഞാഴ്ച കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
സംസ്ഥാന സർക്കാരും വിഷയത്തിൽ അനുഭാവപൂർണ്ണമായ നിലപാടാണ് സ്വീകരിച്ചത്. വിദഗ്ധസംഘം പയ്യോളിയിലെ മത്സ്യ തൊഴിലാളികളോടും , ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രദേശവാസികൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേട്ടറിഞ്ഞു. ഒരു മണിക്കൂർ നേരം തീരദേശത്ത് ചിലവാക്കിയ സംഘം വേഗത്തിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു. ഹാർബർ എൻജിനീയറിങ് ഉത്തരമേഖല സൂപ്രണ്ട് മുഹമ്മദ് അൻസാരി , കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയർ ജയദീപ് .ടി, കൊയിലാണ്ടി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാകേഷ് എം എസ് , കൊയിലാണ്ടി അസിസ്റ്റൻറ് എൻജിനീയർ കെ .ജിത്തു തുടങ്ങിയ ഉദ്യോഗസ്ഥരാണ് പയ്യോളിയിൽ എത്തിയത്. സന്ദർശനത്തിൽ പി.ടി.ഉഷ എംപിയുടെ ഓഫീസ് പ്രതിനിധികളും ,ജന പ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും , നാട്ടുകാരും സന്നിഹിതരായിരുന്നു.