ആലപ്പുഴ∙ വികസനം പൂർത്തിയാകുമ്പോൾ ദേശീയപാത 66ൽ കേരളത്തിൽ 11 ടോൾ ബൂത്തുകൾ നിലവിൽവരും. 6 വരിയായി വികസിപ്പിക്കുന്ന 589 കിലോമീറ്ററിൽ 50–60 കിലോമീറ്റർ പിന്നിടുമ്പോൾ ഒരു ടോൾബൂത്ത് എന്ന നിലയിലാണ് ക്രമീകരിക്കുക. ഇവയുടെ സ്ഥാനങ്ങൾ സംബന്ധിച്ച് ഏകദേശ തീരുമാനമായെങ്കിലും കൃത്യം സ്ഥലം തീരുമാനിച്ചിട്ടില്ല.
ദേശീയപാത അതോറിറ്റി നേരിട്ടാകും ടോൾ പിരിക്കുക. റോഡിന്റെ നിർമാണച്ചെലവ് പൂർണമായി പിരിച്ചെടുത്തുകഴിഞ്ഞാൽ ടോൾ തുക 40% ആയി കുറയ്ക്കാനാണ് ധാരണ. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കാവുന്ന ടോൾ ബൂത്തുകളാണു പദ്ധതിയിലുള്ളതെങ്കിലും ജിപിഎസ് അധിഷ്ഠിത ടോൾ പിരിവും പരിഗണനയിലുണ്ട്. 15 വർഷത്തെ അറ്റകുറ്റപ്പണി കരാറോടു കൂടിയാണ് റോഡ് നിർമിക്കുന്നത്. ഓരോ 4–5 വർഷ ഇടവേളയിലും റോഡിന്റെ മുകൾ പാളി ടാർ ചെയ്യണമെന്നും കരാറിലുണ്ട്.
27 മീറ്റർ വീതിയിൽ പാത
ദേശീയപാതയ്ക്കായി 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. 27 മീറ്റർ വീതിയിൽ അര മീറ്റർ മീഡിയനോടു കൂടിയ ആറുവരിപ്പാതയായിരിക്കും വരിക. 7 മീറ്റർ വീതിയുള്ള സർവീസ് റോഡുകൾ ഇരുവശത്തും ഉണ്ടാകും. ഒന്നര മീറ്റർ വീതിയുള്ള യൂട്ടിലിറ്റി കോറിഡോറും റോഡിന്റെ ഇരുവശത്തും ഉണ്ടാകും. ഇതിൽ ഓടയും, കേബിളുകൾക്കും പൈപ്പുകൾക്കും കടന്നു പോകാനുള്ള ഡക്ടും ഉണ്ടാകും.