മുംബൈ: പരിക്കില്‍ നിന്ന് മുക്തനാവാത്ത പേസർ ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ നിർണായക നീക്കവുമായി ബിസിസിഐ. പരിക്ക് ഭേദമാകാത്തതിനാല്‍ ബുമ്രയോട് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. ബുമ്രയുടെ ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ് ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഈ തീരുമാനത്തില്‍ എത്തിയത് എന്ന് റിപ്പോർട്ടില്‍ പറയുന്നു. പുറംവേദന കാരണം ഏഴ് മാസം ഇതിനകം ബുമ്രക്ക് നഷ്ടമായിക്കഴിഞ്ഞു.
‘ജസ്പ്രീത് ബുമ്രയുടെ ആരോഗ്യം നല്ല അവസ്ഥയിലല്ല. പുരോഗതിയില്ല. പരിക്കിന് ശസ്ത്രക്രിയ നടത്താന്‍ നിർദേശങ്ങളുണ്ട്. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ നാലഞ്ച് മാസം വേണ്ടിവരും പൂർണ ആരോഗ്യവാനാകാന്‍. ബുമ്ര അതിന് തയ്യാറല്ല. എന്നാല്‍ പരിക്ക് മാറാത്ത സാഹചര്യത്തില്‍ ശസ്ത്രക്രിയ തെരഞ്ഞെടുക്കാനാണ് മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്ന ഉപദേശം. ഇങ്ങനെ ചെയ്താല്‍ ഏകദിന ലോകകപ്പ് ആകുമ്പോഴേക്ക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ബുമ്രക്കായേക്കും. ശസ്ത്രക്രിയയുടെ കാര്യത്തില്‍ വേഗം തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്, കാരണം ആരോഗ്യം മെച്ചപ്പെടേണ്ടതിന് പകരം മോശമാവുകയാണ്’ എന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.