ന്യൂഡൽഹി: എയർ ഇന്ത്യ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് സഹയാത്രക്കാരൻ മൂത്രമൊഴിച്ചത് ഏറെ ഒച്ചപ്പാടുകൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പേരിൽ ശങ്കർ മിശ്ര എന്നയാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു. യാത്രക്കിടയിൽ ഇയാളിൽനിന്നും അസ്വാഭാവിക പെരുമാറ്റം ഉണ്ടായെന്നും വിമാന ജീവനക്കാരോട് പറഞ്ഞെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും മറ്റൊരു യാത്രക്കാരൻ പറയുന്നു.
നവംബർ 26ലെ വിമാനത്തിലെ ബിസിനസ് ക്ലാസിൽ ശങ്കർ മിശ്രയുടെ തൊട്ടടുത്ത് ഇരുന്ന യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ സുഗത ഭട്ടാചാരിയാണ് ‘എൻ.ഡി’ ടി.വിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ശങ്കർ മിശ്ര അമിതമായി മദ്യപിച്ചിരുന്നതായി അപ്പോൾ തന്നെ ജീവനക്കാരെ അറിയിച്ചതായും ഡോക്ടർ പറയുന്നു.
“അദ്ദേഹം എന്നോട് ഒരേ ചോദ്യം ഒന്നിലധികം തവണ ചോദിച്ചപ്പോൾ എന്തോ പന്തകേട് തോന്നി. അയാൾ മദ്യപിച്ചിരുന്നതായി ഞാൻ മനസ്സിലാക്കി. ഞാൻ അത് ജോലിക്കാരോട് പറഞ്ഞു. അവർ വെറുതെ പുഞ്ചിരിച്ചു” -ഡോ. ഭട്ടാചാരി പറഞ്ഞു. താൻ ഒരുപാട് ദിവസമായി ഉറങ്ങിയിട്ടെന്നും നല്ല ഉറക്കം കിട്ടാനാണ് അമിതമായി മദ്യപിച്ചതെന്നും ഇയാൾ തന്നോട് പറഞ്ഞതായി ഡോക്ടർ വെളിപ്പെടുത്തുന്നു.
ഈ സംഭാഷണത്തിന് തൊട്ടുപിന്നാലെ, ശങ്കർ മിശ്ര 70 വയസുള്ള സ്ത്രീയുടെ അടുത്തേക്ക് പോയിഅവരുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ എയർ ഇന്ത്യയുടെ നടപടിയൊന്നും കൂടാതെ മിശ്ര പുറത്തുകടന്നു. ആറാഴ്ചക്ക് ശേഷം മിശ്രയെ ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എയർലൈനിനോടും പരാതി പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും ഭട്ടാചാരി പറഞ്ഞു.