ജപ്തി ചെയ്തത് പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത്, പിഎഫ്ഐ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്

news image
Feb 2, 2023, 9:36 am GMT+0000 payyolionline.in

കൊച്ചി : പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാനാണ് നിർദ്ദേശം.  ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികൾ നിർത്തി വെച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.

മിന്നൽ ഹർത്താലിൽ 5.20 ലക്ഷം രൂപയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനാണ് പിഎഫഐ ഭാരവാഹികളുടെ ആസ്തി വകകൾ കണ്ട് കെട്ടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളിൽ മെല്ലപ്പോക്ക് നടത്തിയ സർക്കാർ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിലാണ് വ്യാപക പരാതിയും ഉയർന്നത്. ഹർത്താൽ നടക്കുന്നതിന് മുൻപ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി. ഇന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ് പറ്റിയെന്ന് സർക്കാരും സമ്മതിച്ചു. ജനുവരി 18ന് അടിയന്തര നടപടിയ്ക്ക് ഹൈ്കകോടതി നിർദ്ദേശിച്ചതിനാൽ വേഗത്തിൽ ഇത് പൂർത്തിയാക്കി.

 

 

റജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യു കമ്മീഷണർ  നടപടികൾ  ആരംഭിച്ചത്.  ചുരുങ്ങിയ സമയത്തിനുള്ളിൽ  നടപടികൾ പൂർത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സർവ്വേ നമ്പർ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടർന്ന്  നടപടികൾ നിർത്തി വെക്കാൻ ലാൻഡ് റവന്യു കമ്മീഷണർ‍ക്കും പോലീസ് മേധാവിയ്ക്കും നിർദ്ദേശം നൽകിയെന്നും സർക്കാർ അറിയിച്ചു.

എന്നാൽ തെറ്റായ നടപടികൾ പിൻവലിക്കണമെന്ന് കേസിൽ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് 18 പേരെ പട്ടികയിൽ നിന്ന് നീക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. തെറ്റായി പട്ടികയിൽ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിർദ്ദേശം നൽകി. ഇതിനിടെ റസ്റ്റ് ഹൗസിലൊരുക്കിയ താൽക്കാലിക സൗകര്യങ്ങളിൽ ക്ലെയിം കമ്മീഷണർ  അതൃപ്തി അറിയിച്ചു. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ജില്ലാ കളക്ർ കോടതിയെ അറിയിച്ചു. കേസ് ഈമാസം 20 ന് വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe