കോഴിക്കോട്: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയിൽ. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന കുന്നത്ത് പടിക്കൽബിനേഷിനെയാണ് (37) നർക്കോട്ടിക് സെൽ അസി. കമ്മിഷണർ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ്പൊലീസും ചേർന്ന് പിടികൂടിയത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശ്രീനിവാസന്റെ നിർദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡൻസാഫ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈസ്റ്റ് ഹിൽ കാരപ്പറമ്പ് ഭാഗങ്ങളിൽഎംഡിഎംഎ വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.
പ്രതിയിൽനിന്നു മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിദ്യാർഥികളെ ആകർഷിക്കാൻ കാരംസ് ക്ലബിന്റെ മറവിലായിരുന്നു എംഡിഎംഎ വിൽപന. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നൽകാറാണു പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎയ്ക്ക് അടിമപ്പെട്ട ഉപയോക്താക്കളുടെയും വാഹനങ്ങളിൽ കറങ്ങി നടന്നാണ് കച്ചവടം. വാഹനം ദൂരെ പാർക്കു ചെയ്തശേഷം നടന്നു വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.
സിവിൽ സ്റ്റേഷനു സമീപത്തുവച്ച് പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണു പിടികൂടിയത്.