വടകര ; ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ. മുരളീധരൻ എം.പി വെങ്ങളം മുതൽ വടകര വരെയുള്ള മേഖലയിൽ സന്ദർശനം നടത്തി. തിക്കോടിയിൽ അണ്ടർപാസ്സ് നിർമ്മിക്കുന്നതും ചേമഞ്ചേരി നരസിംഹ ക്ഷേത്രത്തിനു സമീപവും കുഞ്ഞിപ്പള്ളിയിലും എലവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതും പരിഗണിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ എം.പിക്ക് ഉറപ്പു നൽകി.
വടകര മണ്ഡലത്തിൽ കെ കെ രമ എം.എൽ.എയുമെത്തി. മൂരാട് മുതൽ കരിമ്പനപാലം വരെയുള്ള സ്ഥലത്ത് അടിപ്പാതയില്ലാത്ത വിഷയത്തിൽ പ്രദേശത്തെ ജനങ്ങൾ സമരത്തിലാണ്. മുൻപ് ഉന്നയിച്ച ഈ വിഷയം വീണ്ടും അതോറിറ്റി അധികൃതരെ എംപി യും എം.എൽ.എയും അറിയിച്ചു. ഇതോടെ പ്രദേശത്ത് അനുയോജ്യമായ സ്ഥലത്ത് അടിപ്പാത അനുവദിക്കാമെന്ന കാര്യത്തിൽ നിർദേശം സമർപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ മണ്ഡലത്തിലെ നാദാപുരം റോഡ്, മടപ്പള്ളി, കണ്ണൂക്കര തുടങ്ങിയ സ്ഥലങ്ങളിലെ വിഷയങ്ങളും ശ്രദ്ധയിൽ പെടുത്തി. ഇവിടങ്ങളിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പിക്കുന്ന തരത്തിൽ അടിപ്പാത അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അതോറിറ്റി ഉറപ്പ് നൽകി നൽകി.ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർ അഭിഷേക് തോമസ് വർഗീസും മറ്റും അനുഗമിച്ചു.