പയ്യോളി: കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് പയ്യോളി നഗരസഭയിൽ ഇന്നലെ അവതരിപ്പിച്ച ബജറ്റ്. തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ ജലസേചന സൗകര്യം മെച്ചപ്പെടുത്താനും തോടുകൾ നിർമ്മിച്ചും പൊതുകുളങ്ങൾ സംരക്ഷിക്കാനും കാർഷിക വിളകളായ തെങ്ങ്, നെല്ല്, വാഴ, കവുങ്ങ്, പച്ചക്കറി എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനുമായി 4 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
നഗരസഭയുടെ പകുതിയോളം ഭാഗം കടൽ തീരവുമായി ബന്ധപ്പെട്ടതായതിനാൽ മൽസ്യതൊഴിലാളികളുടെ മത്സ്യ ബന്ധനത്തിനായി ആവശ്യമായ ഒരു മിനി ഹാർബർ നിർമ്മിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തി.
മത്സ്യമേഖലയിലെ പ്രധാന പ്രശ്നമായ കുടിവെള്ളം, ഗതാഗതം, തെരുവ് വിളക്കുകൾ, ഭവന നിർമ്മാണം ശുചിത്വ കക്കൂസ് എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 40 ലക്ഷം രൂപയാണ് വകയിരുത്തിയത്.വനിതാ വികസനത്തിന് വിവിധ സംരഭങ്ങൾക്കായി 2 കോടിയാണ് നീക്കിവെച്ചത്. വൃദ്ധർ, ഭിന്നശേഷി ക്കാർ, കുട്ടികൾ, ആശ്രയ കുടുംബങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി രണ്ട് കോടിയും നഗരസഭയിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിന്നായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ശുചിത്വം, മാലിന്യം എന്നീ വിഷയങ്ങൾക്കായി ബഡ്ജറ്റിൽ 3 കോടിയാണ് വകയിരുത്തിയത്.പാർപ്പിട പദ്ധതിക്ക് 3 കോടിയും പട്ടികജാതി വികസനത്തിന് 1,030,4000 രൂപയുമാണ് അനുവദിച്ചത്.ആരോഗ്യമേഖലക്ക് ഒരു കോടി, വിദ്യാഭ്യാസം- കല – കായികം, സംസ്കാരം, യുവജനക്ഷേമം എന്നിവയ്ക്ക് 50 ലക്ഷം രൂപ, നഗരസഭയിലെ ടൂറിസം വികസനത്തിനായി 75 ലക്ഷം രൂപ, ദുരന്തനിവാരണത്തിന് 15 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.നരസഭയുടെ വികസനത്തിനും വരുമാനം വർദ്ധിപ്പിക്കാനുമായി വിവിധ പദ്ധതികൾക്കായി 13 കോടിയും വകയിരുത്തിയിട്ടുണ്ട്. 41,61,88,792 രൂപ വരവും 39,56,53 ,992 രൂപ ചിലവും 2,05,34,800 രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൻ സി.പി ഫാത്വിമ അവതരിപ്പിച്ചത്.നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ് ആ മുഖ പ്രസംഗം നടത്തി.ടി.ചന്തു,അഷറഫ് കോട്ടക്കൽ,സി.മനോജ് കുമാർ,ഷൈമ ശ്രീജു,കെ.കെ സ്മിതേഷ്, പി.എം റിയാസ്,സി.കെ ഷഹനാസ് , കാര്യാട്ട്ഗോപാലൻ,എ.പി റസാക്ക് സംസാരിച്ചു