കടൽക്കൊലക്കേസ്: പരുക്കേറ്റ 9 പേർക്ക് 5 ലക്ഷം വീതം

news image
Nov 26, 2022, 5:17 am GMT+0000 payyolionline.in

ന്യൂഡൽഹി : എൻ‌റിക്ക ലെക്സി കടൽക്കൊലക്കേസിൽ ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുകയിൽനിന്ന് 5 ലക്ഷം രൂപ വീതം പരുക്കേറ്റ മത്സ്യത്തൊഴിലാളികൾക്കു നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. പരുക്കേറ്റ തങ്ങൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ എം.ആർ.ഷാ, എം.എം.സുന്ദരേശ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച്, സെന്റ് ആന്റണീസ് ബോട്ടുടമ തമിഴ്നാട് സ്വദേശി ഫ്രെഡി ജോൺ ബോസ്കോയുടെ നഷ്ടപരിഹാരത്തുക 2 കോടി രൂപയിൽനിന്ന് 1.55 കോടിയായി കുറയും. മത്സ്യത്തൊഴിലാളികളുടെ അപേക്ഷയിൽ തീർപ്പാകുന്നതു വരെ തുക കൈമാറുന്നത് സുപ്രീം കോടതി ത‍‍ടഞ്ഞിരുന്നു.

 

 

2012 ൽ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന 2 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമായി നഷ്ടപരിഹാരത്തുകയായ 10 കോടി രൂപ വീതിച്ചുനൽകാൻ കേരള ഹൈക്കോടതിയോട് ജൂൺ 15ലെ ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. മരിച്ച കൊല്ലം മൂതാക്കര സ്വദേശി ജലസ്‌റ്റിൻ, തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അജീഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് 4 കോടി രൂപ വീതം നൽകി. ബോട്ടുടമയ്ക്ക് അനുവദിച്ച ബാക്കി 2 കോടിയിലാണ് അവകാശവാദം ഉയർന്നത്. 2 കോടി തുല്യമായി വീതിച്ച് ബോട്ടുടമയ്ക്കും തങ്ങൾക്കും 20 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു 9 മത്സ്യത്തൊഴിലാളികളുടെയും ആവശ്യം. ഇതു കോടതി അംഗീകരിച്ചില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe