മുംബൈ∙ ടാറ്റ ഗ്രൂപ്പിനു കീഴിലെ വിമാനക്കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കാൻ തീരുമാനം. 2024 മാർച്ചിൽ ലയനം പൂർത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറും.
ടാറ്റ സൺസിന്റെ കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥാവകാശത്തിലുള്ളതാണ് എയർ ഇന്ത്യ. ടാറ്റ സൺസിന്റെയും സിംഗപ്പുർ എയർലൈൻസ് ലിമിറ്റഡിന്റെയും പങ്കാളിത്തത്തിലുള്ള (51:49) വിസ്താര 2013ലാണ് സ്ഥാപിതമായത്. ലയനത്തിന്റെ ഭാഗമായി സിംഗപ്പുർ എയർലൈൻസ് എയർ ഇന്ത്യയിൽ 2,059 കോടി രൂപ നിക്ഷേപിക്കും. ഇതോടെ എയർ ഇന്ത്യയിൽ 25.1% ഓഹരി സിംഗപ്പുർ എയർലൈൻസിന് ഉണ്ടാകും.