ന്യൂഡൽഹി: 35 യാത്രക്കാരെ കയറ്റാതെ നിശ്ചയിച്ചതിലും നേരത്തെ പറന്ന സംഭവത്തിൽ സ്കൂട്ട് എയർലൈൻസ് മാപ്പ് പറഞ്ഞു. അമൃത്സറിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനയാത്ര മാറ്റി നിശ്ചയിച്ചതു വഴി ചില യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ സാധിക്കാത്ത സംഭവത്തിൽ മാപ്പു ചോദിക്കുന്നുവെന്ന് എയർലൈൻ വ്യക്തമാക്കി.
അമൃത്സർ വിമാനത്താവളത്തിൽ 32 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. വിമാനം ഷെഡ്യൂൾ ചെയ്തതതിലും നേരത്തെ യാത്ര പുറപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ ബഹളമുണ്ടായി. ബുധനാഴ്ച രാത്രി 7.55ന് പുറപ്പെടേണ്ട വിമാനം മോശം കാലാവസ്ഥ മൂലം യാത്ര മുടങ്ങാൻ സാധ്യതയുണ്ടെന്ന് കണ്ട് വൈകീട്ട് 3.45ന് തന്നെ പുറപ്പെടുകയായിരുന്നെന്ന് സ്കൂട്ട് വക്താവ് പറഞ്ഞു.
അസൗകര്യം നേരിട്ടതിൽ സ്കൂട്ട് ആത്മാർഥമായി മാപ്പ് പറയുന്നു. അസൗകര്യം നേരിട്ട യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്നും എയർലൈൻസ് അറിയിച്ചു. എല്ലാ ബുക്കിങ് ഏജന്റുമാരോടും വിമാനം നേരത്തെ പുറപ്പെടുന്ന വിവരം അറിയിക്കുകയും അവർ യാത്രക്കാർക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ ഒരു ഏജന്റ്മാത്രം വിവരം യാത്രക്കാരിലേക്ക് കൈമാറിയില്ല. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിനു മാത്രമേ അറിയുകയുള്ളുവെന്നും അമൃത്സർ എയർപോർട്ട് ഡയറക്ടർ വി.കെ സേത് പറഞ്ഞു. കൂടാതെ, യാത്രസമയം മാറ്റിയ വിവരം യാത്രക്കാരെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ടെന്നും സ്കൂട്ട് വിശദീകരിച്ചു.