മലപ്പുറം: കേരള സംസ്ഥാന ലോട്ടറി വിൽപ്പനയുടെ മറവിൽ അനധികൃത എഴുത്ത് ലോട്ടറി ചൂതാട്ട വിൽപ്പന നടത്തിയ കേസിൽ ജില്ലയിൽ അംഗീകൃത ഏജൻസികളുടെ ലൈസൻസ് ലോട്ടറി വകുപ്പ് റദ്ദാക്കി. വിവിധ സ്റ്റേഷനുകളിൽ പൊലീസ് രജിസ്റ്റർചെയ്‌ത കേസുകളിലാണ് കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്‌ടറേറ്റിന്റെ നടപടി.
15 പേരുടെ ലോട്ടറി ടിക്കറ്റ് വിൽപ്പന ലൈസൻസാണ് റദ്ദാക്കി ഉത്തരവിട്ടത്. കേരള ഗെയ്‌മിങ് ആക്‌ട് സെക്ഷൻ 15, ലോട്ടറി റെഗുലേഷൻ ആക്‌ട് 1998 സെക്ഷൻ 4 (എ), 7 (3) പ്രകാരമാണ് നടപടി. മഞ്ചേരി പൊലീസ് സ്റ്റേഷനിൽ (അഞ്ച്), മലപ്പുറം (നാല്), വേങ്ങര (മൂന്ന്), തിരൂരങ്ങാടി (രണ്ട്) കേസുകളിലും കുളത്തൂർ, കരുവാരക്കുണ്ട്, കൊണ്ടോട്ടി, വളാഞ്ചേരി, പാണ്ടിക്കാട്, താനൂർ, വാഴക്കാട് സ്റ്റേഷനുകളിൽ ഒന്നുവീതവും കേസുകളിലാണ് ലോട്ടറി വകുപ്പ് നടപടി.
വൻതുക മോഹിച്ച് സംസ്ഥാന ലോട്ടറിയെ ഒഴിവാക്കി നടത്തുന്ന സമാന്തര ലോട്ടറി ജില്ലയിൽ വ്യാപകമാണ്. പൊലീസും ലോട്ടറി വകുപ്പും നടത്തിയ നീക്കത്തിലൂടെ എഴുത്ത് ലോട്ടറിയെ ജില്ലയിൽ നിയന്ത്രിക്കാനാവും. ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ നടുവൊടിക്കുന്നതാണ് സമാന്തര ലോട്ടറി. അനധികൃത എഴുത്ത് ലോട്ടറിക്കെതിരെ ശക്തമായ പ്രതിഷേധവും സമരങ്ങളും തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ തുടരുകയാണ്.