ന്യൂഡൽഹി: ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി. ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന സമയത്ത് ഫാറൂഖ് അബ്ദുല്ല അസോസിയേഷന്റെ ഫണ്ട് ഭാരവാഹികളുൾപ്പടെയുള്ളവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വകമാറ്റി എന്നതാണ് കേസ്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് 2002 മുതൽ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാൻറായി നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപ ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് ഒമർ അബ്ദുല്ലയെ ഇ.ഡി മെയ് 31ന് ശ്രീനഗറിൽ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. 2015ൽ ജമ്മു കശ്മീർ ഹൈകോടതി സി.ബി.ഐക്ക് കേസ് കൈമാറുകയും 2018ല്‍ ഫാറൂഖ് അബ്ദുല്ല അടക്കം നാലു പേരെ പ്രതിയാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.